Tuesday, February 12, 2013

മരിക്കുന്ന സത്യങ്ങളും മത്സരിക്കുന്ന വാര്‍ത്തകളും

നീണ്ട ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വകാര്യ ചാനലുകള്‍ക്ക് ആകാശം സ്വന്തമാക്കുന്ന കാഴ്ച്ച നാം കണ്ടു. ഏഷ്യാനെറ്റ് തുടങ്ങിവെച്ച ആ യാത്രയിപ്പോള്‍ മാതൃഭൂമി ചാനലായും മീഡിയ വണ്‍ ചാനലായും മലയാളികല്‍ക്കിടയിലേക്ക് എത്തിയിരിക്കുന്നു. ഇനി മംഗളം പത്രത്തിന്‍റെ ചാനല്‍ കൂടി ഇറങ്ങാനിരിക്കുന്നുവെന്നും കേള്‍ക്കുന്നു. കലാകൌമുദിയും ഈ സാഹസത്തിനു മുതിരുന്നുണ്ട് എന്നൊരു വാര്‍ത്തയും മാധ്യമ ലോകത്ത് പരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലോഞ്ചിംഗ് പ്രതീക്ഷിച്ച മാധ്യമം പത്രത്തിന്‍റെ ചാനല്‍ , സംഘടനയുടെയും പത്രത്തിന്‍റെയും പോഷക സംഘടനകളുടെയും നേതൃനിരയുമായി ചാനലിന്‍റെ തലപ്പത്തുണ്ടായിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ. രാജഗോപാലിനുണ്ടായ അഭിപ്രായ വിത്യാസങ്ങള്‍ ചാനലിന്‍റെ റിലീസിനെ വൈകിപ്പിക്കുകയായിരുന്നു. പോഷക സംഘടനകളുടെയും പ്രധാന സംഘടനയുടെയും പ്രവര്‍ത്തകര്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായിരിക്കാം ആ വൈകല്‍ . എന്ത് തന്നെയായാലും ഊഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ഇസ്ലാമിക രാഷ്ട്രം എന്ന പരസ്യമായ മുദ്രാവാക്യം രഹസ്യമാക്കിവെക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ ലോകത്തെ മികച്ച രണ്ടാമത്തെ കാല്‍വെപ്പാണ്‌ ഇതെന്ന് പറയാം. ആയിരത്തി തൊള്ളായിരത്തിഎണ്‍പത്തിയേഴില്‍ തുടങ്ങിയ "മാധ്യമം" ദിനപത്രം മുസ്ലിം സമൂഹത്തില്‍ എന്നതിലുപരിയായി ഒരു പൊതു പത്രമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മലയാളികളുടെ അമേരിക്കന്‍ വിരോധവും ആ കാലഘട്ടത്തിലെ പത്രങ്ങള്‍ക്കു മര്‍ദ്ദിതന്‍റെ ശബ്ദം ഇല്ലാതിരുന്നതും ചൂഷണം ചെയ്ത മാധ്യമം പിന്നീട് ഉയര്‍ച്ചയുടെ പടവുകള്‍ അനായാസേന താണ്ടുകയായിരുന്നു. അതെപ്പറ്റി ഒരു തമാശ മാധ്യമലോകത്തുണ്ട്: 

"ഒരു മുസ്ലിം സ്ഥാപനത്തില്‍ പഠിക്കുന്ന യുവാവ് തന്‍റെ കവിതകള്‍ സ്ഥിരമായി മാധ്യമത്തിന് അയച്ചു കൊടുത്തത്രേ, എന്നാല്‍ മാധ്യമം അത് പ്രസിദ്ധീകരിച്ചതേയില്ല. അധ്യാപകരുടെ നിര്‍ബന്ധപ്രകാരം വീണ്ടും വീണ്ടും അയാള്‍ അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു നില്‍ക്കുന്ന സമയത്ത് ഒരു സുഹൃത്ത് അയാളോട് ഒരു ഹിന്ദുവിന്‍റെയോ ക്രിസ്ത്യാനിയുടെയോ പേര് വച്ചു അയക്കാന്‍ പറഞ്ഞു. അങ്ങനെ ചെയ്ത അയാളുടെ കവിത അടുത്ത ആഴ്ച തന്നെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു!!"
 ഇതിലെത്രത്തോളം സത്യമുണ്ട് എന്നറിയില്ല എങ്കിലും മുസ്ലിം സമൂഹത്തെ മാത്രം മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ല മാധ്യമം ഈ ഏര്‍പ്പാട് നടത്തുന്നത് എന്ന് മാധ്യമിത്തിലൂടെ പുറത്തുവന്ന പല വിവാദങ്ങളും നമുക്ക് കാണിച്ചു തന്നതാണല്ലോ.

ണ്ടായിരത്തി മൂന്നിലാണ് മലയാളത്തില്‍ ഒരു മുഴുനീള വാര്‍ത്താധിഷ്ട്ടിത ചാനല്‍ പിറക്കുന്നത്‌ . എം കെ മുനീറിന്‍റെ നേതൃത്വത്തില്‍ അന്ന് ഇന്ത്യാവിഷന്‍ എന്നപേരില്‍ പിറവിയെടുത്ത ചാനല്‍ മലയാളത്തിനും മലയാളവാര്‍ത്തയ്ക്കും പുതിയ മാനങ്ങള്‍ നല്‍കി. രാഷ്ട്രീയക്കാര്‍ക്കും മറ്റു സാമൂഹികപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറ്റൊരു മുഖം കാണിച്ചു കൊടുക്കുകയായിരുന്നു അന്ന് എം വി നികേഷ് കുമാറിലൂടെ ഇന്ത്യാവിഷന്‍ . ഇതിനും എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ടെലിവിഷന്‍ മേഖലയില്‍ പിടിമുറുക്കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു പോലും അജ്ഞാതമായ വാര്‍ത്താവതരണ ശൈലിയും കര്‍മ്മ മേഖലയുമായിരുന്നു ഇന്ത്യാവിഷന്‍ അവതരിപ്പിച്ചത്. ലീഗ് നേതാവ് എം. കെ.മുനീറിന്റെ നേതൃത്വത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, ലീഗിന്‍റെ ചാനല്‍ ആയിരിക്കും ലീഗ് അനുകൂല ചാനല്‍ ആയിരിക്കും എന്ന് പ്രതീക്ഷിച്ചവരെയും പരിഹസിച്ചവരെയും അമ്പരപ്പിച്ചു കൊണ്ട് ലീഗിന്‍റെ തന്നെ ഉന്നത നേതാവായ കുഞ്ഞാലിക്കുട്ടിയില്‍ ആരോപിക്കപ്പെട്ട പെണ്‍വാണിഭക്കേസ് ആദ്യമായി പുറത്തുകൊണ്ടുവന്നു. മാധ്യമപ്രവര്‍ത്തനം എന്തായിരിക്കണം എന്ന് കാണിച്ചു തന്ന ഇന്ത്യാവിഷന്‍ , പാര്‍ട്ടിയുടെ നേതാവിന്‍റെ കൂടി ആയിട്ടുപോലും കേരളക്കരയില്‍ ആഞ്ഞടിച്ചു. ഒരുപക്ഷെ അന്നായിരിക്കണം മലയാളികള്‍ വൈകുന്നേരത്തെയോ, ഇടവിട്ടുള്ള വാര്ത്തകളെയോ കാത്തുനില്‍ക്കാതെ നേരിട്ട് വാര്‍ത്താ ചാനലിലേക്ക് പോകുന്ന പ്രവണത കാണിക്കാന്‍ തുടങ്ങിയത്.
കേരളത്തിലെ സ്വകാര്യ ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കും അവയെത്തുടര്‍ന്നുള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഏകദേശം ഇരുപതു വയസ്സായി നില്‍ക്കുന്ന അവസരത്തില്‍ രണ്ടു ഡസന്‍ കടന്നിരിക്കുന്നു ചാനകളുടെ എണ്ണം. ഒരുപക്ഷേ മലയാളി ആസ്വദിക്കാനും അറിയാനും തുടങ്ങിയ കാലഘട്ടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ആദ്യ കാഘട്ടങ്ങളില്‍ ഇന്‍റര്‍നെറ്റും മറ്റ് സംവിധാനങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരമാവുന്നതിനും മുമ്പേ, ഡിജിറ്റല്‍ ക്യാമറകള്‍ക്ക് പകരം ഫിലിമുകളും കൈകൊണ്ടു ലോഡ് ചെയ്യുന്ന യാഷിക്കന്‍ ക്യാമറകളുടെ കാലത്ത് (മറന്നുപോയോ 'യാഷിക'യെ!?)ഏഷ്യാനെറ്റിലെ പഴയകാല പ്രവര്‍ത്തകന്മാര്‍ അനുഭവിച്ച യാതനകള്‍ ചില്ലറയല്ല. ഫിലിപ്പീന്‍സിലെ അപ്പ്ലിങ്ക് സ്റ്റെഷനിലേക്ക് ചിത്രങ്ങളും മറ്റും വിമാന മാര്‍ഗമായിരുന്നു അവര്‍ എത്തിച്ചിരുന്നത്. വാര്‍ത്തകള്‍ ഫാക്സ് അയക്കുകയും മറ്റു അതിവേഗ വാര്‍ത്തകള്‍ക്ക് വേണ്ടി മറ്റു മാര്‍ഗങ്ങള്‍ തേടിയ അന്നത്തെ സാങ്കേതിക വിദഗ്ദര്‍ നമ്മുടെ നാട്ടിലെ പ്രാകൃതമായ സംവിധാനങ്ങളുടെ ഊരാക്കുടുക്കളില്‍ പെട്ട് വലയുന്ന അവസ്ഥയായിരുന്നു. 1993ല്‍ തുടങ്ങിയ സ്ഥാപനം, രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം തൊണ്ണൂറ്റി അഞ്ചില്‍ ഇന്ത്യയിലെ തന്നെ ആദ്യ തല്‍സമയ വാര്‍ത്താധിഷ്ട്ടിത പരിപാടി അവതരിപ്പിച്ചു എന്നവകാശപ്പെടുന്നു. സമകാലീനസംഭവങ്ങളുടെ സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ വലുതും ചെറുതുമായ ചില അപാകതകള്‍ കണ്ടെത്താമെങ്കിലും തിരുവനന്തപുരത്ത് വാടക കെട്ടിടത്തില്‍ തുടങ്ങിയ ആ സ്ഥാപനം മലയാളക്കരയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല തന്നെ. 


കാലം മാറി, മാധ്യമമേഖലയും മാധ്യമപ്രവര്‍ത്തകരും ഇന്ന് രണ്ടു തട്ടിലെന്ന അവസ്ഥയാണ്. സംഭവങ്ങളുടെ പ്രസരണം സാങ്കേതികമാവുമ്പോഴും രാഷ്ട്രീയക്കാരെയും അഴിമതി- അരാജകത്വ പ്രസ്ഥാനങ്ങളെയും ബാധിക്കുന്ന ഒന്നായി മാറുമ്പോള്‍ പണക്കൊഴുപ്പ് കൂടുന്നു, അവിടെ വാര്‍ത്ത എത്തിക്കുന്നവനും കണ്ടുപിടിക്കുന്നവനും വെറും ഉപകരണങ്ങള്‍ മാത്രമാവുന്നു. ശബ്ദമുയര്‍ത്തുന്നവര്‍ക്ക് എവിടെയും സ്ഥാനമില്ലാത്ത അവസ്ഥ സംജാതമാകുന്നു. വളരെ കുറച്ച്, മൂല്യമുള്ള ജേര്‍ണലിസ്റ്റുകള്‍ മാത്രം കര പറ്റുന്നു. പക്ഷെ സങ്കടകരം എന്ന് പറയട്ടെ, പണക്കൊഴുപ്പില്‍ അവരും മുതലാളിവര്‍ഗത്തിന്‍റെ ഭാഗഭാക്കാവേണ്ടി വരുന്നു. വാര്‍ത്തകള്‍ പരസ്യങ്ങളുടെയും വിലപേശലുകളുടെയും ഇടയില്‍ ഞെരുങ്ങിയമരുന്നു. വാര്‍ത്തകളുടെ ഉടമസ്ഥന് അത് പ്രസിദ്ധപ്പെടുത്താനുള്ള അവകാശം മുതലാളി-രാഷ്ട്രീയ-സാമൂഹികമേഖലകളിലെ പകല്‍മാന്യന്മാര്‍ ചാനലുകളിലെ ഉടമസ്ഥരും പങ്കു കച്ചവടക്കാരുമായി ചേര്‍ന്ന് ശീതീകരിച്ച മുറികളിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. പിന്നീട് സൃഷ്ട്ടിക്കപ്പെടുന്ന ജനം അറിയുന്ന വാര്‍ത്തകള്‍ ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ തോറ്റുപോകാതിരിക്കാന്‍ വേണ്ടിയുള്ള ഒരുതരം മൂന്നാം കിട മത്സരം മാത്രമായി മാറുന്നു. സംഭവവികാസങ്ങളെ കീറിമുറിച്ചു കൊണ്ട് ഒരു നീണ്ട ലേഖനം എഴുതാന്‍ ലേഖകന്‍ ഉദ്ദേശിക്കുന്നില്ലയെങ്കിലും ചില വസ്തുതകള്‍ പറയാതെ വയ്യ.

"നമ്മുടെ നാട്ടിലെ ഓരോ എക്സ്കൂസീവ് വാര്‍ത്തകള്‍ക്കും പിന്നില്‍ ഓരോ കഥകളുണ്ട്. ജനങ്ങളോടുള്ള ബാധ്യത കൊണ്ടോ, സാമൂഹിക സേവനം പ്രതീക്ഷിച്ചോ ആരും മാധ്യമപ്രവര്‍ത്തനം നടത്തുന്നില്ല എന്നത് രഹസ്യമായ ഒരു പരസ്യമാണ്.വാര്‍ത്തകള്‍ ഇന്നിന്‍റെ ശബ്ദമായി മാറേണ്ടത് കാലത്തിന്‍റെയും സമൂഹത്തിന്‍റെയും മാത്രം ആവിശ്യമായി മാറുന്ന ഈ അവസ്ഥയില്‍ ഇരുപതല്ല, ഇരുനൂറല്ല ഇരുപതിനായിരം മാധ്യമങ്ങള്‍ ഉണ്ടായിട്ടും കാര്യമില്ല - അവര്‍ അവരുടെ ദൗത്യം വെറും പ്രഹസനം മാത്രമായി കാണുകയാണെങ്കില്‍ . ഓരോ സത്യങ്ങളും കുഴിച്ചുമൂടപ്പെടുന്ന മുറികളായി ന്യൂസ് ബ്യൂറോകള്‍ മാറുകയാണെങ്കില്‍ ജനം നിസ്സഹായരാകും. പക്ഷേ. ഒന്നോര്‍ക്കുക, നിങ്ങള്‍ കുഴിച്ചു മൂടിയ ഒരു സത്യവും ജീവനറ്റു പോകുന്നില്ല. കേവലം വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നതിലപ്പുറം നിങ്ങള്‍ക്കവയെ ഒന്നും ചെയ്യുവാനാകില്ല. സത്യം."


ഭയ കേസ് മുതല്‍ സമകാലീന രാഷ്ട്രീയത്തെ പിടിച്ചുലച്ച സൂര്യനെല്ലി - മദനി വരെ മത്സരങ്ങളില്‍ ഇടം പിടിക്കുന്നതിന്‍റെ ചിത്രം നിങ്ങള്‍ മനസ്സിലോര്‍ക്കുക. കേരളത്തില്‍ ഏഷ്യാനെറ്റിനു എതിരാളികളായി മറ്റു ചാനലുകള്‍ വരുന്നത് വരെ എക്സ്ക്ലൂസിവ് വാര്‍ത്ത എന്നത് മലയാളിക്ക് സെപ്റ്റംബര്‍ പതിനൊന്ന് അമേരിക്കയില്‍ നടന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതോ, ഇന്ത്യാ പാക് യുദ്ധവിവരങ്ങള്‍ തത്സമയം അറിയുക്കുന്നതോ, പുല്ലുമേട് , തേക്കടി അപകടങ്ങള്‍ , തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ എന്നിവയൊക്കെ ആയിരുന്നു. എന്നാല്‍ എതിരാളികള്‍ വന്നതോടെ ഒളിക്യാമറകള്‍ കൊണ്ടുള്ള പ്രത്യേക വാര്‍ത്തകള്‍ , പത്രപ്രവര്‍ത്തനത്തില്‍ സാഹസികത , സര്‍ക്കാര്‍ - സര്‍ക്കാറിതര സ്ഥാപനങ്ങളിലെ അഴിമതികള്‍ എന്നിവയ്ക്ക് രേഖകള്‍ കണ്ടെത്തല്‍ തുടങ്ങി പത്രപ്രവര്‍ത്തനം എന്നത് അര്‍ത്ഥപൂര്‍ണ്ണമായ ഒന്നായി മാറുന്ന - മാറ്റാന്‍ ശ്രമിക്കുന്ന ഒരു കാഴ്ച കേരളം കാണുകയുണ്ടായി. അതിപ്പോള്‍ ജസ്റ്റിസ് ബസന്തില്‍ എത്തി നില്‍ക്കുന്നുവെന്നു മാത്രം. അതിനും ആഴ്ചകള്‍ക്ക് മുമ്പേ, തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ആയ ഷാഹിനയുടെ വാര്‍ത്താ റിപ്പോര്‍ട്ടുകളും അവരുമായുള്ള ഇന്‍റര്‍വ്യൂകളും നടന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള ഒരു മാധ്യമപ്രവര്‍ത്തനം തീരെ പ്രതീക്ഷിക്കാന്‍ പറ്റാത്ത ഇത്തരമൊരു അവസരത്തില്‍ പ്രകടമാവാന്‍ കാരണമെന്താണ്.?


"പുതിയ ടെലിവിഷന്‍ ചാനലുകള്‍ പിറവിയെടുക്കുന്നതില്‍ പഴയ ചാനലുകള്‍ ഭയപ്പെടുന്നു എന്നത് ഒരു പരമമായ സത്യം. ഓരോ ചാനലുകള്‍ ഇറങ്ങുമ്പോഴും പഴയ ചാനലുകളില്‍ ധൃതി പിടിച്ച് എക്സ്ക്ലൂസിവുകള്‍ സൃഷ്ട്ടിക്കപ്പെടുന്നു. "


മദനി വിഷയം കേരള മുസ്ലിം - രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക കേസാണ്. പക്ഷെ കര്‍ണ്ണാടകത്തില്‍ പോയി ധൈര്യസമേതം മാധ്യപ്രവര്‍ത്തനം നടത്താന്‍ മടിച്ചിരുന്ന, അല്ലെങ്കില്‍ അതിനു ചങ്കൂറ്റം ഇല്ലാതിരുന്ന, അതുമല്ലെങ്കില്‍ കേരള രാഷ്ട്രീയക്കാരാല്‍ വിലക്കപ്പെട്ട ഒരു മാധ്യമപ്പുലികള്‍ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അവര്‍ക്ക് കേരളത്തിലെ വല്ല പീഡനക്കെസോ, അതുമല്ലെങ്കില്‍ വല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രേഖകളിലെ പ്രശ്നങ്ങളോ മാത്രം റിപ്പോര്‍ട്ട് ചെയ്തു സായൂജ്യമടഞ്ഞാല്‍ മതിയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴുള്ള എല്ലാ ചാനലുകള്‍ക്കും ഒരേ അജണ്ട നിലനില്‍ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാതൃഭൂമി ചാനല്‍ ഇറങ്ങിയപ്പോള്‍ തന്നെ തെഹല്‍ക്ക സ്റ്റാഫായ ഷാഹിനയുടെ ഇന്‍റര്‍ വ്യൂകള്‍ കൂട്ടിച്ചേര്‍ത്ത് അകം പുറം എന്ന പരിപാടി അവതരിപ്പിച്ചത് കണ്ടിരുന്നല്ലോ, മദനിയെ ഒരിക്കല്‍ ക്രൂരമായി ആക്ഷേപിച്ച മാതൃഭൂമി, മറുകണ്ടം ചാടി എക്സ്ക്ലൂസിവ് ആയി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും എം. എ ബേബിയെയും വേദിയില്‍ കൊണ്ടുവന്നു ചോദ്യശരങ്ങള്‍ എയ്തു കൊണ്ട് മദനിക്ക് വേണ്ടി വാദിച്ച വിരോധാഭാസം എന്തുകൊണ്ടുണ്ടായി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 
മാതൃഭൂമി ചാനലില്‍ നടന്ന മദനിയാട്ടം ബേബിനട. ചെണ്ടമേളം :ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 

മീഡിയവണ്‍ ചാനല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കുമെന്നും അത് ചാനല്‍ രൂപത്തിലാവുമ്പോള്‍ മദനി എന്ന കുപ്പിയില്‍ നിന്നും തുറന്നുവിട്ട ഭൂതം പോലെ ആകുമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ, "മാധ്യമം പത്രത്തിന്‍റെ ചാനലിനു സ്കോര്‍ ചെയ്യാന്‍ ഒരു ഇടം നല്‍കാതിരിക്കുക എന്ന കുരുട്ടുവിദ്യ പ്രയോഗിച്ചതാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ബസന്തിനെ അയാളോട് പറയാതെ (സ്വകാര്യ സംഭാഷണം ആണോ അല്ലെ എന്നത് വേറെ കാര്യം) രഹസ്യ ക്യാമറയില്‍ പകര്‍ത്തുകയും അത് എക്സ്ക്ലൂസീവ് ആയി പുറത്തുവരികയും ചെയ്തു. ഒരു വിഷയവും കിട്ടാതിരിക്കെ, പുതിയ ചാനലുകള്‍ക്ക് ഒരിടവും നല്‍കാതെ എക്സ്ക്ലൂസീവുകള്‍ പടച്ചു വിട്ടുകൊണ്ടേയിരിക്കുക എന്നത് വിമര്‍ശിക്കപ്പെടെണ്ടതോ അതോ സ്വാഗതം ചെയ്യേണ്ടതോ എന്നതിനപ്പുറം ചിന്തിക്കേണ്ട വസ്തുത, ഇത്തരം നിര്‍ണ്ണായക ഘട്ടങ്ങളല്ലാത്ത അവസരങ്ങളില്‍ ഇത്രയും ചാനലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മദനിക്ക് വേണ്ടിയോ സൂര്യനെല്ലി കേസിന് വേണ്ടിയോ മിണ്ടാതിരിക്കേണ്ടി വന്നത്? അതിനു ഡല്‍ഹി സംഭവം വരെയോ സുപ്രീം കോടതി ഉത്തരവ് വരെയോ കാത്തിരിക്കേണ്ടി വന്നത്? ചാനല്‍ മത്സരങ്ങളില്‍ റേറ്റ് കൂട്ടുവാന്‍ അല്ലാതെ, മത്സര ബുദ്ധി എന്നത് മാറ്റി വെച്ച് സമൂഹത്തിനു വേണ്ടി സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന ഒരു സാഹചര്യം സൃഷ്ട്ടിക്കാന്‍ ചാനലുകള്‍ക്ക് കഴിയാതെ പോകുന്നതെന്തു കൊണ്ടാണ്.?

ങ്ങനെയൊക്കെ ആണെങ്കിലും സത്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കാനുമാവില്ല തന്നെ. ഒരു ചാനലിനും ഓശാനപാടുവാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും, മാധ്യമം ആഴ്ചപ്പതിപ്പും ദിനപത്രവും മാതൃഭൂമിയുടെ ആഴ്ച്ചപ്പതിപ്പുകള്‍ക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു എന്നതിന് സംശയം വേണ്ട. മാധ്യമം ആഴ്ചപ്പതിപ്പ് ഇറങ്ങിയതിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ കെട്ടും മട്ടും മാറിയത് ശ്രദ്ധിച്ചവര്‍ക്കറിയാം ആ സത്യം. മാധ്യമലോകത്ത് മത്സരമുണ്ടാകുമ്പോള്‍ വരുന്ന മാറ്റം. അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ . അത് തിരിച്ചറിയപ്പെടേണ്ട ഒന്നുതന്നെയാണ്. എന്തുതന്നെയായാലും ഒരുകൂട്ടര്‍ കുഴച്ചു മൂടുന്ന സത്യം മറ്റൊരു കൂട്ടര്‍ പൊക്കിക്കൊണ്ട് വരുന്നതില്‍ ആശ്വാസമുണ്ട്. ജനം അക്കാര്യത്തില്‍ മാധ്യമലോകത്തെ മത്സരങ്ങളോട്‌ കടപ്പെട്ടിരിക്കുന്നു. ഈസ്റ്റെണ്‍ കറി പൌഡറില്‍ മായംചേര്‍ക്കല്‍ കണ്ടെത്തിയത് മുക്കിക്കളഞ്ഞത് പൊക്കിക്കൊണ്ട് വന്നവരേ, നന്ദി, നിഷ്പക്ഷരും നീതിമാന്മാരും മുന്‍ വിധി ഇല്ലാത്തവരുമാണ് ജഡ്ജിമാര്‍ എന്നത് മിഥ്യയാണ് എന്ന് കാണിച്ചു തന്ന ഇന്ത്യാ വിഷനും നന്ദി. മാധ്യമലോകത്ത് വേറിട്ട സാന്നിധ്യമായ ഷാഹിനയ്ക്കും തെഹല്‍ക്കയ്ക്കും അത് മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ച മാതൃഭൂമി ചാനലിനും നന്ദി. ഇനി മീഡിയ വണ്‍ എന്ത് എക്സ്ക്ലൂസീവ് ആണ് പുറത്ത് കൊണ്ടുവരാന്‍ പോകുന്നത് എന്നറിയില്ല. ബാലകൃഷ്ണപ്പിള്ള ജയിലില്‍ കിടന്നപ്പോള്‍ ഫോണ്‍ വിളിച്ച് അത് റെക്കോര്ഡ് ചെയ്തു റിപ്പോര്‍ട്ട് ചെയ്ത പോലത്തെ ഊള എക്സ്ക്ലൂസിവുകള്‍ ഒന്നും ആവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. സമൂഹത്തിനും ഇരയായവര്‍ക്കും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ ചാനല്‍ മത്സരങ്ങള്‍ ഇനിമിനിയുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുകയല്ലാതെ മലയാളി പ്രേക്ഷകര്‍ക്ക്‌ വേറെ വഴിയില്ല. അതുകൊണ്ട് ആ പ്രാര്‍ഥനയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ ലേഖനിമിവിടെ ഇടിച്ചു നിര്‍ത്തുന്നു.

പിന്‍മൊഴി : എഴുതിക്കഴിഞ്ഞപ്പോള്‍ മാധ്യമത്തിനും ഇന്ത്യാവിഷനും അനുകൂലമായിപ്പോയോ എന്നൊരു സംശയം എനിക്കും തോന്നാതിരുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അത് അര്‍ഹിക്കുന്നുമുണ്ട് എന്ന് തോന്നുന്നു. ലേഖകന് ജാതി - മത -രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊന്നും കൂറില്ല. ലേഖനം വിമര്‍ശനം അര്‍ഹിക്കുന്നുവെങ്കില്‍ പറയാന്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

6 comments:

  1. ഒരു വാര്‍ത്ത.
    പല മാധ്യമങ്ങള്‍
    പല വ്യഖ്യാനങ്ങള്‍
    പല നിലപാടുകള്‍
    അങ്ങിനെ പല പല പല പല ....
    ഇതെല്ലാം കൂടി വായിച്ചും അറിഞ്ഞു വരുന്ന സാധാരണക്കാരന്‍ സത്യമെന്ത് മിഥ്യയെന്തു എന്നറിയാതെ വായും പൊളിച്ചു നില്‍ക്കുകയാണ് .

    പണ്ട് സത്യം മനസിലാക്കിയിരുന്നത് പത്രങ്ങള്‍ വായിച്ചും , റേഡിയോ കേട്ടും ചാനല്‍ വാര്‍ത്തകള്‍ കണ്ടുമായിരുന്നു. മാധ്യമങ്ങളുടെ എണ്ണം കൂടി കൂടി വന്നപ്പോള്‍ വാര്‍ത്തകളിലെ സത്യസന്ധത ഇല്ലാതായി . ചാനലുകള്‍ തമ്മിലുള്ള കിട മത്സരത്തിനായി മാത്രം ഉപയോഗിക്കുന്ന എന്തോ ഒരു ഉപഭോഗ വസ്തുവായി വാര്‍ത്തകള്‍ മാറ്റപ്പെട്ടു.

    ഇന്നിപ്പോ സാധാരണക്കാരന് സത്യം സത്യമായി അറിയണമെങ്കില്‍ സ്വന്തമായി ഒരു ചാനലോ മറ്റോ തുടങ്ങേണ്ട അവസ്ഥയുമായി. അതെ ഇനി നടപ്പുള്ളൂ... വാര്‍ത്തകളിലെ സത്യവും മിഥ്യയും എന്തെന്നറിയാന്‍ നമ്മള്‍ സ്വന്തമായി അന്വേഷിക്കുക.

    അന്വേഷിക്കുവിന്‍ കണ്ടെത്തുവിന്‍ സത്യത്തെ എന്നല്ലേ .. സത്യമേവ ജയതേ .

    ReplyDelete
  2. എന്തായാലും കാലം മാറി മലയാളിക്ക് സമയം പോകില്ല എന്ന് ഇനി പറയില്ല, കാരണം എത്രേയും എന്റർ ട്രൈനിങ്ങ് ഇനി മറ്റൊരു ഭാഷയിലും കാണില്ല എന്നാണ് തോന്നുന്നത് ഇനിയും ഒരുപാട് ചാനലുകൾ വരാൻ ഇരിക്കുന്നു, നല്ലത്.....

    മീഡിയ വൺ കുഴപ്പമില്ല എന്നേ പറയാൻ പറ്റു ഒരു സ്റ്റാർട്ടിങ്ങ് ഒഴപ്പൽ ചില പരിപാടിക്കൾക്ക് ഇപ്പോഴും ഉണ്ട്, ചിലപ്പോൾ ഒക്കെ ഇടവേളകൾക്ക് മാത്രം വേണ്ടീ നീട്ടികൊണ്ട് പോക്കുന്നുണ്ട്, എങ്കിലും അവർ വലിയ കഴിവുള്ളവരാണ്, ജാമാ-അത്തെ-ഇസ്ലാമി ഒർകനൈസ്ഡ് ആണ് ഞാൻ അവരുടെ ചില പരിപാടികളിൽ പങ്കെടുത്ത പരിചയം വെച്ച് പ്രവർത്തിക്കാൻ കഴിവുള്ള ഒരു കൂട്ടം ആളുകൾ ഉണ്ട് അവർക്ക് അത് തന്നെയാണ് അവരുടെ കഴിവ് , ഇനി നോക്കി കാണാം

    ReplyDelete
  3. മീഡിയ വണ്‍ നന്നാകും
    ഉറപ്പ്

    ReplyDelete
  4. ചാനലുകള്‍ തമ്മിലുള്ള മല്‍സരം സ്വപാവികമാണ്.എല്ലാ മേഖലകളിലും കച്ചവടമായി തീര്‍ന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ .നിക്ഷ്പക്ഷത ഒരിക്കലും അവകാശ പെടാന് സാധിക്കില്ല .എങ്കിലും പുതിയ ചാനലുകളില്‍ പ്രതീക്ഷക്ക് വക നല്‍കുന്നവ കാണുമ്പോള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുക നല്ല പ്രവണതയല്ല .

    ReplyDelete
  5. ഓരോ ചാനല്‍ വരുമ്പോഴും മല്സരം പലവിധത്തില്‍ മുറുകുകയാണ് . അതിന്‍റെ തലങ്ങളും വ്യത്യസ്തം . മാധ്യമം കൊണ്ടുവരുന്ന മത്സരത്തിന്റെ തലം ഉള്ളടക്കത്തിലാണ് , ആവണം . നല്ല ലേഖനം

    ReplyDelete

എന്നോടൊന്നു മിണ്ടൂ :